കവിത : ഹൃദയത്തിന്റെ ഭാഷ
കവി : രാജേഷ് അത്തിക്കയം
വാസന്തം വയല്‍ പൂവോടു ചെയ്തതുപോലെ
ഞാന്‍ നിന്നോട് ചെയ്തു
ഹേമന്തം പൂവനത്തോട് ചെയ്തതുപോലെ
നീ എന്നോടും ചെയ്തു
തീരങ്ങള്‍ പുഴയെ തലോടിയ പോലെ
ഞാന്‍ നിന്നെ തലോടി
ഓളങ്ങള്‍ കരയെ പുണർന്നതുപോലെ
നീ എന്നെ പുണര്‍ന്നു
പ്രണയമിതോ എന്‍ പ്രേയസി
നാം പ്രണയികളോ പവിഴങ്ങളോ
ഞാന്‍ നിന്നെ കാണുന്നതിന്‍ മുന്‍പും
ആമ്പല്‍ കണ്ണ്‍ തുറന്നിരിക്കാം
നിന്നോടായ് മിണ്ടുന്നതിന്‍ മുന്‍പും
രാവില്‍ നിലാവ് വന്നിരിക്കാം
ഒന്നും ഞാന്‍ അറിഞ്ഞെ ഇരുന്നില്ല
നീ എന്നില്‍ നിറയും വരെയും
സ്വപ്‌നങ്ങള്‍ ഇന്നോരംബിളി പാലാഴി
ചിന്തകള്‍ ആമ്പലിന്‍ പൊയ്ക
പ്രണയമിതോ എന്‍ പ്രേയസി
ഞാന്‍ തേന്‍തിങ്കളോ നീ ആമ്പലോ
നിന്നെ ഞാന്‍ അറിയുന്നതിന്‍ മുമ്പും
പൂക്കള്‍ വിരിഞ്ഞിരുന്നിരിക്കാം
നീ എന്നില്‍ അലിയുന്നതിന്‍ മുന്‍പും
പ്രാക്കള്‍ പറന്നിരുന്നിരിക്കാം
ഒന്നും ഞാന്‍ അറിഞ്ഞെ ഇരുന്നില്ല
നിന്നെ ഞാന്‍ കാണും വരെയും
ഇന്നെന്നില്‍ വിടരുന്നു പൂവുകള്‍
നെഞ്ചില്‍ കുറുകുന്നു പ്രാക്കള്‍
പ്രണയമിതോ എന്‍ പ്രേയസി
നാം പൂവുകളോ അരി പ്രാക്കളോ
സ്വപ്നത്തില്‍ വയലേലകള്‍ കണ്ടു
മുന്തിരി തോട്ടങ്ങള്‍ കണ്ടു
കുന്നിന്മേല്‍ കാറ്റാടി മരങ്ങളും
അരുവിയിന്‍ ഉറവയും കണ്ടു
താഴ്വാരം പനിനീര്‍ പൂക്കളാല്‍
പുതച്ച്ചുരങ്ങുന്നതും കണ്ടു
മലകളെ ഉമ്മവെക്കുന്ന സൂര്യന്റെ
ചുവന്നൊരു ഹൃദയവും കണ്ടു
പ്രണയമിതോ എന്‍ പ്രേയസി
നീ ഗിരിനിരയോ ഞാന്‍ സൂര്യനോ
ഇന്നോളം, ഞാന്‍ പാടിയതെല്ലാം
നിന്നെ കുറിച്ചായിരുന്നു
ഇന്നോളം ഞാന്‍ തെടിയതെല്ലാം
നിന്‍ പാതകള്‍ ആയിരുന്നു
ഇതുവരെ നീയാം പകലിനി
പിന്‍ നിലാവന്യമായിരുന്നു
ഇനിയെന്നും പ്രണയാര്‍ദ്ര സന്ധ്യയായ്
പകലും നിലാവും ലയിക്കും
പ്രണയമിതോ എന്‍ പ്രേയസി
നാം പ്രണയ സരസ്സിലെ ഹംസങ്ങളോ
ഇതേതോ മരത്തിന്റെ കൊമ്പത്തെ
കൂട്ടിലെ കിളികളീ നമ്മള്‍
എങ്ങോ മലയോരത്തു പൂത്തതാം
നീല കുറിഞ്ഞികള്‍ നമ്മള്‍
എന്നെന്നും നിലനിന്നു പോകട്ടെ
മരവും കൊമ്പും കിളി കൂടും
ഒരുനാളും പോഴിയാതിരിക്കട്ടെ
നീലക്കുരിഞ്ഞിയും നാമും
പ്രണയമിതോ എന്‍ പ്രേയസി
നാം കിളികളോ നീല കുറിഞ്ഞികളോ
ഓലചങ്ങാലി ഓമനചങ്ങാതി
Poem : Hrudayathinte bhasha
Poet : Rajesh Athikkayam
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ